മണ്ണാർക്കാട്: വെള്ളിയാഴ്ച പുലര്‍ച്ച വീശിയടിച്ച കാറ്റിലും മഴയിലും ആസ്പറ്റോസ് കൊണ്ട് മേഞ്ഞ വീട്ടിലേക്ക് മരം മറിഞ്ഞുവീണ് വീട് തകര്‍ന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ കല്ലാംകുഴിയിൽ നബീസയുടെ വീടിന്റെ മേല്‍ക്കൂരയിലേക്കാണ് രാവിലെ ആറരയോടെ സമീപത്ത് നിന്നിരുന്ന മരം മറിഞ്ഞു വീണത്. ഇതോടെ ഹാൾ, ബാത്ത്റൂം, അടുക്കള എന്നിവ തീർത്തും ഉപയോഗ്യമല്ലാതായി. നിലവിൽ ഒരു റൂം മാത്രമാണ് ഉപയോഗിക്കാനാവുന്ന ദയനീയ അവസ്ഥയിലാണ് ഈ വീട്ടിൽ നിലവിൽ താമസിക്കുന്ന നബീസയുടെ മകനായ ഷംസുദ്ധീനും കുടുംബവും
അർദ്ധ പട്ടിണി സഹിച്ചും, ബാങ്ക്ലോൺ എടുത്തും പടുത്തുയർത്താൻ ശ്രമിച്ചിട്ടും പണി ഇനിയും പൂർത്തിയാക്കാനായില്ലെന്ന് മാത്രമല്ല ഉള്ള കിടപ്പാടം കൂടി തകർന്നതിലെ സങ്കടത്തിലാണ് ഷംസുദ്ധീൻ
ലോൺ തിരിച്ചടവ് വൈകിയതിന്റെ പേരിൽ വീടിന് മേൽ ജപ്തി ഭീഷണി നിലവിലുള്ളപ്പോഴാണ്
വീട് തകർന്നതെന്ന് ഷംസുദ്ധീൻ നിറകണ്ണുകളോടെ പറഞ്ഞു. വീടിന്റെ മുകളിലേക്ക് മരം വീണതോടെ വീടിനകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. മരം വീഴുന്ന സമയത്ത് ഷംസുദ്ധീനും, ഭാര്യയും, ഏഴ് വയസ്സുകാരനായ മകനും മുറിയിൽ ആയതിനാൽ ഭാഗ്യം കൊണ്ട് വലിയ അപകടം ഒഴിവായി.