വന്യജീവി ശല്ല്യം: തത്തേങ്ങലത്ത് കൂട് സ്ഥാപിക്കണം; നടപടി സ്വീകരിക്കാന്‍ തീരുമാനം

മണ്ണാര്‍ക്കാട്: നിരന്തരം പുലിയിറങ്ങുന്ന തത്തേങ്ങലത്ത് പുലിക്കെണി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ വനംവകുപ്പ് ഓഫീസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ഇതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നും അനുമതി തേടുന്നതിനുള്ള നടപടികളിലേക്ക് കടക്കാന്‍ എംഎല്‍എ ഡിഎഫ്ഒയ്ക്ക് നിര്‍ദേശം നല്‍കി.

ജനവാസ മേഖലയില്‍ വന്യജീവി സാന്നിദ്ധ്യമുണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് വാട്‌സ്  ആപ്പ് വഴി ജാഗ്രതാ നിര്‍ദേശം നല്‍കുന്നതിന് സംവിധാനമൊരുക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി വനാതിര്‍ത്തികളില്‍ കള്ളിമുള്‍ച്ചെടി പോലെയുള്ളവ വെച്ച് പിടിപ്പിക്കും. അടിക്കാടുകള്‍ വെട്ടി നീക്കും.ഇത് നടപ്പിലാക്കേണ്ട പ്രദേശങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പഞ്ചായത്ത് തലത്തില്‍ യോഗം ചേരും.കാട്ടാനകളുടെ വരവിന് തടയിടാന്‍ ചക്ക, മാങ്ങ എന്നിവയുടെ സീസണുകളില്‍ ഇവ പഴുക്കുന്നതിന് മുന്നേ സംഭരിക്കാന്‍ നടപടിയെടുക്കും. വന്യമൃഗങ്ങളെ നാട്ടിലേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ കുന്തിപ്പാടം പനയപ്പള്ളിയില്‍ വനംവകുപ്പ് നിര്‍മിച്ച താല്‍ക്കാലിക തടയണ പൊളിച്ച് നീക്കാനും തീരുമാനമായി.

താലൂക്കില്‍ രൂക്ഷമാകുന്ന വന്യമൃഗശല്ല്യം പരിഹരിക്കുന്നതിനായുള്ള നടപടികള്‍ ആലോചിക്കുന്നതിനായാണ് വനംവകുപ്പ് ഓഫീസില്‍ തെങ്കര, കുമരംപുത്തൂര്‍, കട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍,കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നത്.വന്യമൃഗശല്ല്യം ഒഴിവാക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകളും അത് സംബന്ധിച്ച പോംവഴി ആരായലുമാണ് നടന്നത്.വന്യജീവികള്‍ നിമിത്തം മലയോര മേഖലയില്‍ ജനജീവിതം അപ്രാപ്യമാകുന്നതിന്റെ വിഷമതകള്‍ ജനപ്രതിനിധികള്‍ യോഗത്തില്‍ വിശദീകരിച്ചു.വന്യജീവി സാന്നിദ്ധ്യം വനംവകുപ്പിനെ അറിയിക്കുമ്പോള്‍ ബന്ധപ്പെട്ട ഡിവിഷനിലേക്ക് വനപാലകര്‍ തന്നെ വിവരം കൈമാറാന്‍ നടപടിയുണ്ടാകണമെന്ന് ആവശ്യമുയര്‍ന്നു.

സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭ്യമാകേണ്ട നിരവധി പദ്ധതികളുണ്ട്,16 കിലോ മീറ്റര്‍ ഫെന്‍സിംഗ് സ്ഥാപിക്കല്‍,വാഹനം വാങ്ങല്‍ തുടങ്ങിയ പദ്ധതിയ്ക്കായുള്ള ഫണ്ട് ലഭ്യമാക്കുന്നതിനായി ശ്രമം നടത്തുമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു.വളരെ ഭീതി ജനകമായ സ്ഥിതിയാണ് നിലനില്‍ക്കുന്നത്.നിലവിലുള്ള നിയമങ്ങള്‍ പാലിച്ച് പ്രദേശവാസികള്‍ക്കും കര്‍ഷകര്‍ക്കും ആശ്വാസം നല്‍കുന്നതിനായി സംയുക്തമായി പ്രവര്‍ത്തിക്കുകയെന്നതാണ് പ്രധാനമെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.

മനുഷ്യവന്യജീവി സംഘര്‍ഷത്തെ കുറിച്ച് മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ എന്‍ സുബൈര്‍ ക്ലാസ്സെടുത്തു.ഡിഎഫ്ഒ എം കെ സുര്‍ജിത്ത്,പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലക്ഷ്മിദേവി,ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,മൃഗസംരക്ഷണ വകുപ്പ് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Previous Post Next Post

نموذج الاتصال