മണ്ണാർക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റൻ്റ് സുരേഷ് കുമാറിന്‍റെ താമസസ്ഥലത്ത് വിജിലൻസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച വലിയ ധനശേഖരം പിടിച്ചെടുത്തു.
35 ലക്ഷം രൂപയും 45 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റും 17 കിലോ നാണയങ്ങളുമാണ് വിജിലൻസ് പിടിച്ചെടുത്തത്. ഇയാൾക്ക് 25 ലക്ഷം രൂപയുടെ സേവിംഗ്സ് ഉണ്ടെന്നും വിജിലെന്‍സ് കണ്ടെത്തി. സുരേഷ് കുമാർ താമസിക്കുന്ന മണ്ണാർക്കാട് ടൗണിലുള്ള ലോഡ്ജിലാണ് വിജിലൻസ് റെയ്ഡ് നടന്നത്.
വസ്തുവിന്‍റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഇന്ന് രാവിലെ മണ്ണാർക്കാട്ട് പിടിയിലായത്. ഇതേ വസ്തു എൽ.എ പട്ടയത്തിൽ പെട്ടതല്ലായെന്ന സർട്ടിഫിക്കറ്റിനായി പരാതിക്കാരന്റെ പക്കൽ നിന്ന് ആറ് മാസം മുമ്പ് 10,000 രൂപയും കൈവശാവകാശ സർട്ടിഫിക്കറ്റിനായി അഞ്ച്മാസം മുമ്പ് 9000 രൂപയും സുരേഷ് കുമാർ കൈക്കൂലിയായി വാങ്ങിയിരുന്നു.