മംഗലാംകുന്ന് അയ്യപ്പന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ശ്രീകൃഷ്ണപുരം: തിങ്കളാഴ്ച രാത്രി ചരിഞ്ഞ മംഗലാംകുന്ന് അയ്യപ്പന് ആരാധകർ കണ്ണീരിൽക്കുതിർന്ന യാത്രയയപ്പു നൽകി. അയ്യപ്പൻ ചരിഞ്ഞതറിഞ്ഞ് തിങ്കളാഴ്ച രാത്രിമുതൽതന്നെ ആളുകളുടെ പ്രവാഹമായിരുന്നു. ചികിത്സിച്ച വെറ്ററിനറി ഡോക്ടർ ഗിരിദാസ്, മുൻ പാപ്പാൻ ശശി, മുതർന്ന ആനപാപ്പാൻ പാറശ്ശേരി ചാമി തുടങ്ങിയവർ കൂട്ടത്തിലുണ്ടായിരുന്നു. അയ്യപ്പന്റെ ഉടമകളായ എം.എ. പരമേശ്വരനും എം.എ. ഹരിദാസും തളർന്ന മനസ്സുമായി അരികിൽത്തന്നെയുണ്ടായിരുന്നു.
അയ്യപ്പന്റെ അഴകും മറക്കാത്ത കഥകളും ഓരോരുത്തരും പങ്കുവെച്ചു. കഴിഞ്ഞ മേയ് 23-നു കല്പാത്തിയിലെ അവസാന എഴുന്നള്ളിപ്പിനെക്കുറിച്ചു ചിലർ ഓർത്തു.
പിൻകാലിൽ വന്ന പാദരോഗം പിന്നീടു മാറിയില്ല. വിദ്യാർഥികളും ഉത്സവക്കമ്മറ്റിക്കാരും അയ്യപ്പനെ അവസാനമായി ഒരുനോക്കു കാണാനെത്തി. വിവിധ ക്ഷേത്രങ്ങളിലെ ദേശപ്പൂരക്കമ്മിറ്റിക്കാർ പുഷ്പചക്രം സമർപ്പിച്ചു. രാവിലെ പത്തരയോടെയാണു പോസ്‌റ്റ്മോർട്ടം നടപടികൾ തുടങ്ങിയത്. 12 മണിയോടെ പൂർത്തിയായി. ഒന്നേമുക്കാലിനു ക്രെയിൻ ഉപയോഗിച്ചു ജഡം ലോറിയിൽ കയറ്റി സംസ്കാരത്തിനായി വാളയാറിലേക്കു കൊണ്ടുപോയി. സാമൂഹിക വനവത്കരണ വിഭാഗം മണ്ണാർക്കാട് റേഞ്ച് ഓഫീസർ ടി.ടി. ബിനീഷ്‌കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ജി. കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.

വാർത്ത കടപ്പാട്: മാതൃഭൂമി 
Previous Post Next Post

نموذج الاتصال