"ഈ മാല ഞാൻ എടുത്തോട്ടേ"; കവർച്ചയുടെ പുതുരൂപം; പ്രതിയെ പൊക്കി പോലീസ്

തൃശ്ശൂര്‍: വയോധികയോട് ''ഈ മാല ഞാന്‍ എടുത്തോട്ടേ...'' എന്ന് ചോദിച്ച ശേഷം മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പൊലീസ് പിടിയിൽ. കൂവക്കാട്ടുകുന്ന് സ്വദേശി കൈതാരന്‍ വീട്ടില്‍ ജോഷി(41)യാണ് പൊലീസിന്റെ പിടിയിലായത്. മേലൂരിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു വയോധിക. ഇവർ ഇടവഴിയിലേക്ക് തിരിഞ്ഞപ്പോഴാണ് പിന്നാലെയെത്തിയ ജോഷി മാല കവര്‍ന്നത്.

ഡിവൈഎസ്പി ആര്‍ അശോകന്‍, കൊരട്ടി എസ്എച്ച്ഒ എന്‍എ അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. മുരിങ്ങൂരില്‍ വാഹനമെക്കാനിക്കായി ജോലി നോക്കുന്നയാളാണ് ജോഷി. സമാനമായ കേസുകളിലെ മുന്‍ കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജോഷിയിലേക്ക് പൊലീസ് എത്തിയത്. പുലര്‍ച്ചെ ക്ഷേത്രങ്ങളില്‍ പോകുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇയാൾ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടിരുന്നത്.

കൊടകരയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ മാല പണയംവെച്ച ഇയാള്‍ പിറ്റേദിവസംതന്നെ അത് എടുത്ത് മറ്റൊരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്ഐമാരായ കെ മുഹമ്മദ് ഷിഹാബ്, വി ജി സ്റ്റീഫന്‍, സി പി ഷിബു, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷിച്ചത്.

Post a Comment

Previous Post Next Post