കുമരംപുത്തൂർ : ദേശീയ പാത ചുങ്കത്ത് ഇന്ന് വൈകീട്ട് രണ്ട് ടോറസ് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഒരു വാഹനത്തിൽ നിന്ന് ഡീസൽ റോഡിലേക്ക് ഒഴുകിയത് അപകടഭീഷണി ഉയർത്തി. നാട്ടുകാരുടെ സമയോചിതമായ ഇടപെടലും, അപകട വിവരം അറിഞ്ഞയുടനെ സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സും, പോലീസും തുടർ അപകടങ്ങൾ സംഭവിക്കാതെ കാത്തു. മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ടി ജയരാജൻ്റെ നേതൃത്വത്തിലുള്ള സേന വെള്ളം അടിച്ചും തുടർന്ന് 20 ലിറ്റർ ഫോം കോമ്പൗണ്ട് ഉപയോഗിച്ച് ഫോം അടിച്ചും മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ റോഡ് ഗതാഗത യോഗ്യമാക്കി. അപകടത്തിന്റെ ആഘാതത്തിൽ ലോറിക്കുള്ളിൽ കുടുങ്ങിപ്പോയ പത്തനംതിട്ട സ്വദേശി ഡ്രൈവർ ബൈജുവിനെ സേന എത്തുമ്പോഴേക്കും നാട്ടുകാർ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. റോഡിൽ ചിതറി കിടന്ന ചില്ലും, വാഹനത്തിൻ്റെ ഭാഗങ്ങളും സേന എടുത്തു മാറ്റി. ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ ആർ. രാഹുൽ, കെ ശ്രീജേഷ്, എം.എസ് ഷോബിൻദാസ്, എം.ആർ രാഖിൽ, വി. വിഷ്ണു, ഹോം ഗാർഡ് എൻ. അനിൽകുമാർ, സിവിൽ ഡിഫൻസ് വളണ്ടിയർമാരായ സഫ്വാൻ, അസ്‌ലം എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പോലീസും സംഭവ സ്ഥലത്തെത്തിയിരുന്നു
ചുങ്കം വാഹനാപകടം, ഡീസൽ റോഡിൽ പരന്നു; ഗതാഗത തടസ്സം നീക്കി അഗ്നിരക്ഷാ സേന
byഅഡ്മിൻ
-
0