മഴ; സാഹസികത വേണ്ട, പുഴയിൽ ഇറങ്ങുന്നത് ഒഴിവാക്കാം

മണ്ണാർക്കാട്: വരഗയാർ പുഴയെ അത്രമേൽ അടുത്തറിയുന്ന പോലീസുകാരനായ മുരുകനും (29) അകന്ന ബന്ധുവായ കൃഷ്ണനും (52) മരിച്ചത് രണ്ടാഴ്ച മുൻപാണ്.  അട്ടപ്പാടി പുതൂരിൽ വീട്ടിലേക്കു പോകാൻ പുഴ മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒരു നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു അത്. പുഴയുടെ അപകടകരമായ ഗതിമാറ്റമാണ് ഈ സംഭവത്തിലൂടെ തെളിയുന്നത്. ആലത്തൂർ ഗായത്രിപ്പുഴയിൽ കുളിക്കാനിറങ്ങിയ സിപിൽ ശശിയെ (17) മരിച്ച നിലയിൽ കണ്ടെത്തിയതും ജൂലായിൽത്തന്നെ. 

കേരളമാകെ ശ്രദ്ധിച്ച രക്ഷാ പ്രവർത്തനങ്ങൾക്ക് ചിറ്റൂർപ്പുഴ സാക്ഷ്യം വഹിച്ചിട്ടും അധിക നാളുകളായിട്ടില്ല. ആലാംകടവ് ഭാഗത്ത് കുളിക്കാനിറങ്ങിയ നാല് മൈസൂരു സ്വദേശികളെ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിലായിരുന്നു അഗ്നിരക്ഷാസേന കരയ്ക്കെത്തിച്ചത്. ഇതിന്റെ നടുക്കം മാറും മുൻപേ ചിറ്റൂർപ്പുഴയിൽ വീണ്ടും രക്ഷാപ്രവർത്തനം നടന്നു. പന്തെടുക്കാൻ പുഴയിലിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട്‌ വിദ്യാർഥികളെ ഏറെ പണിപ്പെട്ടാണ് അഗ്നിരക്ഷാസേന കരയ്ക്കെത്തിച്ചത്.

മഴ കനത്തതോടെ കുളങ്ങളും അണക്കെട്ടുകളുമെല്ലാം നിറഞ്ഞു. പുഴകളും കുത്തിയൊഴുകുന്നുണ്ട്. മുന്നറിയിപ്പുകൾ അവഗണിച്ചും ആളുകൾ ജലാശയങ്ങളിലിറങ്ങുന്നത് അപകടങ്ങൾക്ക് വഴിയൊരുങ്ങുന്നുണ്ടെന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ പറയുന്നു.

വർഷകാലത്തെ തുടർച്ചയായ ഈ അപകടങ്ങളെല്ലാം വിരൽചൂണ്ടുന്നത് നമ്മുടെ ജലാശങ്ങളുടെ അവസ്ഥയിലേക്കും ആളുകളുടെ ജാഗ്രതക്കുറവിലേക്ക് ആണെന്നതിൽ സംശയമില്ല. അണക്കെട്ട് ഉൾപ്പെടെയുള്ള ജലാശയങ്ങളും വെള്ളച്ചാട്ടവുമെല്ലാം കാണാനാണെത്തുന്നവർ അശ്രദ്ധമായി സെൽഫിയെടുക്കാനും മറ്റും ശ്രമിക്കുന്നതും അപകടങ്ങൾക്ക് വഴിവെക്കുകയാണ്. മുൻകരുതലും ജാഗ്രതയും മാത്രമാണ് ജലാശയ അപകടങ്ങളെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം.
Previous Post Next Post

نموذج الاتصال