പെരുകി.. പെരുകി... ആഫ്രിക്കൻ ഒച്ചുകൾ

മണ്ണാർക്കാട്: പെരുകി.. പെരുകി.. മണ്ണാർക്കാട് നഗരസഭയിൽ വ്യാപകമായി  ആഫ്രിക്കൻ ഒച്ചുകൾ. കുന്തിപ്പുഴപ്പാലം പരിസരം മുതൽ നെല്ലിപ്പുഴ വരെയുള്ള ഭാഗങ്ങളിൽ  ഇപ്പോൾ  ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യമുണ്ട്. മണ്ണാർക്കാട് നഗരസഭ പരിധിയിൽ ഇവയെ ആദ്യമായി കണ്ടു തുടങ്ങിയത് ഒരുവർഷം മുൻപാണ് കുന്തിപ്പുഴപ്പാലം, തീരത്തോടുചേർന്ന തോട്ടങ്ങൾ, വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസ്, പെരിമ്പടാരി ജി.എം.എൽ.പി. സ്‌കൂൾ എന്നിവിടങ്ങളിലാണ് ഇവയെ അന്ന് കാണപ്പെട്ടത്. ഇന്നിപ്പോൾ ഇവ പെരുകി പെരുകി വിവിധ ഇടങ്ങളിലുള്ള വീടുകൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ പരിസരം മുതൽ കൃഷിയിടങ്ങളിലും തോട്ടങ്ങളിലും മരങ്ങളിലുമെല്ലാം ഇവയെ കാണപ്പെടുന്നുണ്ട്. സാധാരണ ഒച്ചുകളിൽനിന്ന് വ്യത്യസ്തമായി വലിപ്പമേറിയവയാണ് ആഫ്രിക്കൻ ഒച്ചുകൾ. ഇവ ശരീരത്തിൽത്തട്ടിയാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായും നാട്ടുകാർ പറയുന്നു. പച്ചപ്പും ജലാംശവും കൂടുതലുള്ള പ്രദേശത്താണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. മുട്ടയിട്ട് പെരുകുകയും ചെയ്യുന്നു.

കുന്തിപ്പുഴ നമ്പിയാംകുന്ന് റോഡിലും പരിസരത്തെ മതിലുകളിലും, ചോമേരി, പാറപ്പുറം ഭാഗങ്ങളിലും ഒച്ചുകൾ വ്യാപകമായുണ്ട്. പുഴയോരത്തെ പുല്ലുകൾക്കിടയിൽ പറ്റിപ്പിടിച്ച് കിടക്കുന്നതിനാൽ കുളിക്കാനും അലക്കാനുമായി പുഴയിലേക്കെത്തുന്നവർക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.  ഒരാഴ്ചമുൻപ് കുന്തിപ്പുഴ പാലത്തിന്‌ സമീപമുള്ള ജനവാസമേഖലകളിൽ ഒച്ചുകൾ കൂട്ടത്തോടെ പറ്റിപ്പിടിച്ചുകിടക്കുന്നിടത്ത് ഉപ്പുവിതറി ഇവയെ നശിപ്പിക്കയുണ്ടായി. സമീപത്തെ വിദ്യാലയ പരിസരത്തും തോട്ടങ്ങളിലും ഉപ്പുവിതറി നിർമാർജന പ്രവർത്തനങ്ങൾ നടത്തിയതായി നഗരസഭാ ക്ലീൻസിറ്റി മാനേജർ ആർ. ഷിബു പറഞ്ഞു. നഗരസഭയിലെ ആരോഗ്യവിഭാഗം ഇവയെ പൂർണ്ണമായും നിർമാർജനം ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.

ഒച്ചുകളെ പൂർണമായും നീക്കം ചെയ്യണമെങ്കിൽ അതത് പ്രദേശങ്ങളിലുള്ളവരുടെ സേവനവും പിന്തുണയും ആവശ്യമാണെന്ന് ആരോഗ്യ വകുപ്പധികൃതർ പറയുന്നു. ഇതിന്റെ ഭാഗമായി വാർഡുതല ശുചിത്വ കമ്മിറ്റി യോഗം വിളിച്ചുചേർക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഉപ്പുവിതറുകയും പുകയില, തുരിശ് മിശ്രിതം തളിക്കുകയും ചെയ്താൽ ഒച്ചുകളെ മുഴുവനായി നിർമാർജനം ചെയ്യാം. മൂന്നുമാസംകൂടുമ്പോൾ ഈ പ്രക്രിയ തുടർച്ചയായി നടത്തണമെന്നും പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഡി.ആർ. ബിജു പറഞ്ഞു

വാർത്ത കടപ്പാട് 
Previous Post Next Post

نموذج الاتصال