അലനല്ലൂർ: മുക്കുപണ്ടം ബാങ്കിൽ പണയംവെച്ച് പണം തട്ടിയെന്ന പരാതിയിൽ യുവാവിനെതിരേ നാട്ടുകൽ പോലീസ് കേസെടുത്തു.മലപ്പുറം കുന്നുമ്മൽപൊടി മെക്കോറവ, കുന്നത്ത് കളത്തിൽ വീട്ടിൽ ഹനീഫ (40)യ്ക്കെതിരേയാണ് ബാങ്ക് അധികൃതരുടെ പരാതിയിൽ കേസെടുത്തത്. സമാനമായ കേസിൽ പ്രതി റിമാൻഡിൽ കഴിയുകയാണ്.
കഴിഞ്ഞ മാർച്ച് മുതൽ ജൂൺവരെയുള്ള കാലയളവിൽ പലദിവസങ്ങളിലായാണ് ആഭരണങ്ങൾ പണയം വെച്ചത്. 243.8 ഗ്രാം തൂക്കം വരുന്ന ആഭരണങ്ങളിൽ 28 വ്യാജ സ്വർണവളകൾ അസൽ സ്വർണമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 11.78 ലക്ഷം രൂപ കൈപ്പറ്റിയതായാണ് പരാതിയിൽ പറയുന്നത്. മുകളിൽ സ്വർണവും അകത്ത് മെറ്റലിന്റെ അംശവുമുള്ള വ്യാജ ആഭരണങ്ങളാണ് ഇയാൾ പണയപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മുമ്പ് അറസ്റ്റിലായ കേസിൽ ചോദ്യം ചെയ്തപ്പോഴാണ് അലനല്ലൂരിലും തട്ടിപ്പ് നടത്തിയ കാര്യം പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്. ഇതിനിടെ ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ സ്വർണം വ്യാജമാണെന്നും തെളിഞ്ഞു. തുടർന്നാണ് പരാതി നൽകിയത്. നാട്ടുകൽ പോലീസ് അന്വേഷണം ആരംഭിച്ചു.