പെരിന്തൽമണ്ണ: ആംബുലന്‍സിന് വഴിയൊരുക്കാന്‍ അങ്ങാടിപ്പുറം ഭാഗത്ത് പാലത്തിലൂടെയും, റോഡിലൂടേയും ഓടി ഷിഹാസ് മണ്ണാർക്കാട്. അങ്ങാടിപ്പുറം പാലത്തിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട നന്മ ആംബുലൻസിനാണ് വഴിയൊരുക്കാൻ ആംബുലൻസിൽ സഹായി ആയി ഉണ്ടായിരുന്ന ഷിഹാസ് മണ്ണാർക്കാട് പാലത്തിലൂടെയും, തുടർന്ന് റോഡിലും ആംബുലൻസിന് മുന്നിൽ ഓടി സമയോചിതമായി പ്രവർത്തിച്ചത്.
ഒരു ബൈക്കിന് കഷ്ടിച്ച് കടന്നു പോകുവാൻ മാത്രം സ്ഥലമുള്ളിടത്ത് വാഹനങ്ങൾ പരമാവധി ഒതുക്കി നിർത്തിച്ചാണ് ആംബുലൻസിന് വഴിയൊരുക്കിയത്. ഒരു ചെറിയ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള മരണപ്പാച്ചിലിലായിരുന്നു നന്മ ആംബുലൻസ് റിയാസും, ഷിഹാസും. ട്രാഫിക് സിനിമയിലെ താരങ്ങളെ ജീവിതത്തിൽ നേരിട്ട് കാണുന്ന പ്രതീതിയായിരുന്നു ഈ കാഴ്ച കണ്ട ഓരോരുത്തർക്കും. മണ്ണാർക്കാട് നിന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്കായിരുന്നു എമർജൻസി ആയുള്ള യാത്ര. അങ്ങാടിപ്പുറം ഭാഗത്ത് കൂടിയുള്ള യാത്ര ആംബുലൻസുകൾക്ക് പോലും പെട്ടെന്ന് കടന്നു പോകുവാൻ കഴിയാത്ത അത്ര ദുഷ്ക്കരമായി മാറിയെന്നും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നന്മ ആംബുലൻസ് ഡ്രൈവർ റിയാസ് പറഞ്ഞു