തെങ്കര സര്‍ക്കാര്‍ സ്‌കൂളില്‍ തെരുവുനായശല്ല്യം രൂക്ഷം

മണ്ണാര്‍ക്കാട് : തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ ഇപ്പോള്‍ വടിയെടുക്കുന്നത് വിദ്യാര്‍ത്ഥികളുടേയും സ്വന്തം സുരക്ഷയേയും കരുതിയാണ്. സ്‌കൂള്‍ വളപ്പില്‍ തമ്പടിക്കുന്ന തെരുവുനായ്ക്കളെ തുരത്താന്‍ ഇതല്ലാതെ ഇവര്‍ക്ക് മറ്റൊരു മാര്‍ഗമില്ല. കുറച്ചുമാസങ്ങളായി ഭയപ്പാടിലാണ് അധ്യയനദിനങ്ങള്‍ കഴിഞ്ഞുപോകുന്നത്. നേരത്തെ മൈതാനത്ത് മാത്രമായിരുന്ന തെരുവുനായ ശല്ല്യമെങ്കില്‍ ഇപ്പോള്‍ ക്ലാസ് മുറികള്‍ക്ക് അകത്തേക്ക് വരെ നായകള്‍ പ്രവേശിക്കുന്നതായാണ് പരാതി. പൊതുവേ സ്‌കൂള്‍ വരാന്തകളിലും സ്റ്റേജിലുമൊക്കെയാണ് നായകളുടെ കിടപ്പ്. മുറ്റത്ത് കൂടെയും വിഹരിക്കും. ശുചിമുറികളിലും കയറാറുണ്ട്. ഒന്നുരണ്ടുമല്ല സംഘത്തില്‍ 15ലധികം നായ്ക്കളാണ് ഉള്ളത്. രാവിലെ സ്‌കൂളിലേക്ക് ഒറ്റയ്ക്ക് കയറിച്ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണെന്ന് അധ്യാപകര്‍ പറയുന്നു. ഓഫിസ് തുറക്കാനെത്തുമ്പോഴും കയ്യില്‍ വടികരുതിയാലേ അധ്യാപകര്‍ക്ക് രക്ഷയുള്ളൂ. വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്ക് വരുന്ന ഓട്ടോറിക്ഷകളുടേയും ബൈക്കുകളുടെയും പിറകെ നായകള്‍ കുരച്ചോടാറുമുണ്ട്. രാത്രിയില്‍ സ്‌റ്റേജില്‍ തമ്പടിക്കുന്ന ഇവ പകല്‍നേരങ്ങളില്‍ സ്‌കൂള്‍ വരാന്തകളിലാണ് കിടക്കാറ്. ആരെയും കൂസാതെ വരാന്തകളിലും മറ്റും സുഖശയനം തുടരുന്ന ഇവയക്കരുകിലൂടെ പേടിയോടെ വേണം മുന്നോട്ട് പോകാന്‍. വിദ്യാര്‍ഥികള്‍ക്ക് ശുചിമുറികളില്‍ പോകാനും അധ്യാപകര്‍ അനുഗമിക്കേണ്ട സാഹചര്യമാണ്. യു.പി. സെക്ഷനിലുള്ള വിദ്യാര്‍ഥികള്‍ ഹൈസ്‌കൂള്‍ സെക്ഷനിലുള്ള ശുചിമുറികളാണ് ഉപയോഗിക്കുന്നത്. കുട്ടികള്‍ ശുചിമുറികളിലേക്ക് പോകുന്നത് അധ്യാപകരുടെ കാവലിലാണ്. അപരിചിതരാരെങ്കിലും സ്‌കൂളിലേക്ക് വന്നാല്‍ നായകള്‍ നിര്‍ത്താതെ കുരയ്ക്കും. ഈ ബഹളവും വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്നതായും ആക്ഷേമുണ്ട്. സ്‌കൂളില്‍ കെട്ടിടനിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന ചില തൊഴിലാളികള്‍ക്ക് നേരെ നേരത്തെ നായകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. അടുത്തിടെ ഒരു കുട്ടിയുടെ പിറകെഓടിയ നായയെ അധ്യാപകര്‍ ചേര്‍ന്ന് തുരത്തുകയായിരുന്നു. സ്‌കൂളിനകത്ത് തെരുവുനായ്ക്കളെ കണ്ട് പുറത്തു നിന്നുള്ള നായ്ക്കളെത്തിയാല്‍ ഇവ തമ്മില്‍  കടിപിടിയും മത്സരയോട്ടവുമായിരിക്കും.  ഇത്തരം സാഹചര്യങ്ങള്‍ ക്ലാസ് മുറികള്‍ക്ക് അകത്തിരിക്കുന്ന വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും ഭീതി ഇരട്ടിയാക്കും. എത്ര ആട്ടിയോടിച്ചാലും ഇവ പിന്നെയും തിരിച്ചെത്തുന്ന സ്ഥിതിയാണ്. ഉച്ചഭക്ഷണ അവശിഷ്ടമെല്ലാം പന്നിഫാമുകളിലേക്ക് നല്‍കി വരികയാണ് ചെയ്യുന്നതെന്ന് അധികൃതര്‍ പറയുന്നു. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡരി വരെ 2000ലധികം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. അധ്യാപകരും അനധ്യാപകരുമായി എഴുപത്തിയോഞ്ചോളം പേരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. സ്‌കൂള്‍ വളപ്പിലെ രൂക്ഷമായ തെരുവുനായശല്ല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്ക് സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവയെ അമര്‍ച്ച ചെയ്യാനുള്ള മാര്‍ഗങ്ങള്‍ നിലവിലില്ലാത്തത് പ്രതിസന്ധിയാകുന്നു. ഇത് പി.ടി.എയേയും വിഷമവൃത്തത്തിലാക്കുകയാണ്. സ്‌കൂളിന് ആവശ്യമായ ചുറ്റുമതിലല്ലാത്തതും പ്രശ്‌നമാണ്. ഇത് പരിഹരിക്കാനും നടപടിയുണ്ടാകണമെന്നാണ് ആവശ്യം.

Post a Comment

Previous Post Next Post