ചിറ്റൂർ : യുവാവിനെ സംഘം ചേർന്ന് മർദിക്കുകയും ഇരുമ്പുകൊണ്ട് തലയിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. എലപ്പുള്ളി കാരാംകോട് സ്വദേശികളായ ആർ. രജിത്ത് (26), എസ്. അനിൽകുമാർ (30), ഇരട്ടക്കുളം തെക്കുമുറി സ്വദേശി സഞ്ജയ് (24) എന്നിവരെയാണ് ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത്.
മർദനത്തിൽ എലപ്പുള്ളി തേനാരി കാരാംകോട് സ്വദേശി പി.പ്രവീണിനാണ് (30) പരിക്കേറ്റത്. 15-ന് വൈകീട്ട് ഏഴുമണിയോടെ പ്രവീണിന്റെ വീടിനു സമീപത്തായിരുന്നു സംഭവം. രണ്ടുമാസം മുൻപ് രജിത്തും ബന്ധുവും തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്ന് പ്രശ്നം പരിഹരിക്കാൻ പോയ പ്രവീണിനെ രജിത്ത് മർദിച്ചിരുന്നു. ഇതു സംബന്ധിച്ച് കസബ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചുവിടുകയായിരുന്നു.
കഴിഞ്ഞ ദിവസം നാട്ടിലെത്തിയ രജിത്ത് സുഹൃത്തുക്കളുമായെത്തി പ്രവീണിനെ മർദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രവീണിന്റെ തലയിൽ തുന്നലുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.