കൊലക്ക് കാരണം കടക്ക് മുന്നില്‍ കൂടോത്രം ചെയ്തു എന്ന തോന്നലിൽ നിന്നുണ്ടായ വൈരാഗ്യം

കല്‍പ്പറ്റ: വയനാട് ചുണ്ടയില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ സഹോദരങ്ങളായ പുത്തൂര്‍ വയല്‍ കോഴികാരാട്ടില്‍ വീട്ടില്‍ സുമില്‍ഷാദ്, അജിന്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ജീപ്പ് ഓടിച്ചിരുന്നത് സുമില്‍ഷാദ് ആയിരുന്നു. വ്യക്തിവിരോധമാണ് കൊലപാതകത്തിന്റെ കാരണമെന്ന് വൈത്തിരി സിഐ ബിജു രാജ് മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നത്.
അപകടമരണമാണ് നടന്നതെന്ന രീതിയിലേക്ക് എത്തിക്കാനായിരുന്നു പ്രതികള്‍ ഗൂഢാലോചന നടത്തിയത്. എന്നാല്‍, അന്വേഷണത്തില്‍ നടന്നത് അപകടമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഓട്ടോ ഓടിച്ചിരുന്ന നവാസും ജീപ്പ് ഓടിച്ചിരുന്ന സുമില്‍ ഷാദും തമ്മില്‍ കടയ്ക്കു മുന്‍പില്‍ കൂടോത്രം നടത്തിയതുമായി ബന്ധപ്പെട്ട വ്യക്തി വൈരാഗ്യം നിലനിന്നിരുന്നു. ഈ വൈരാഗ്യം മനസില്‍ വെച്ചാണ് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഗൂഢാലോചന നടത്തി ആസൂത്രിതമായി കൊലപാതകം നടത്തിയത്. കുറച്ച് കാലമായി നവാസിനോട് പ്രതികൾക്ക് വ്യക്തി വൈരാഗ്യമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഇവരുടെ ഹോട്ടലിന് മുന്നിൽ ആഭിചാരക്രിയ നടത്തിയത് നവാസാണെന്ന് ഉറപ്പിച്ചാണ് നവാസിനെ അപകടപ്പെടുത്താൻ പെട്ടെന്ന് ഇവർ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു. കോഴിത്തലയിൽ കൂടോത്രം ചെയ്യുന്ന സിസിടിവി ദൃശ്യം കണ്ടതിലാണ് പ്രതികൾക്ക് നവാസിനോട് വൈരാഗ്യം കൂടാൻ കാരണമായത് എന്നുമുള്ള വിവരങ്ങളും വരുന്നു.

തിങ്കളാഴ്ചയാണ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറായ നവാസ് മരിച്ചത്. ജീപ്പ് ഓടിച്ചിരുന്ന സുമില്‍ ഷാദിന് സംഭവത്തില്‍ പരിക്കേറ്റിരുന്നു. സുമില്‍ ഷാദിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. കൊലപാതകമെന്ന ആരോപണവുമായി ഓട്ടോ ഡ്രൈവര്‍ നവാസിന്റെ ബന്ധുക്കള്‍ വൈത്തിരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുമില്‍ ഷാദ് ജീപ്പിടിപ്പിച്ച് നവാസിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്
Previous Post Next Post

نموذج الاتصال