പ്ലസ് ടു വിദ്യാർഥി എസ്‌ഐയെ കഴുത്തിനുപിടിച്ച് നിലത്തടിച്ചു

പത്തനംതിട്ട: സ്ഥലത്തെ എസ്.ഐ.യെ പ്ലസ് ടു വിദ്യാർഥി കഴുത്തിനുപിടിച്ച് നിലത്തടിച്ചു. ബസ്‌സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്തതിലാണ് വിദ്യാർത്ഥി പ്രകോപിതനായി പെരുമാറിയത്. പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ. ജിനുവിനാണ് മർദനമേറ്റത്. തലയ്ക്കും കൈക്കും പരിക്കേറ്റ ഇദ്ദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർഥികളുടെ സ്ഥിരം സംഘർഷവേദിയായ പത്തനംതിട്ട പുതിയ സ്വകാര്യസ്റ്റാൻഡിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്വകാര്യസ്റ്റാൻഡിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് പതിവാണ്.

മറ്റ് സ്കൂൾ വിദ്യാർഥിനികളെ കമന്റടിക്കുന്നെന്ന വിവരത്തെ തുടർന്നാണ് എസ്.ഐ.യും പോലീസുകാരനും ബസ് സ്റ്റാൻഡിലെത്തിയത്. ഈ സമയത്താണ് കറങ്ങി നടക്കുന്ന പ്ലസ് ടു വിദ്യാർഥിയെ കണ്ടത്. വീട്ടിൽ പോകാൻ എസ്.ഐ. പറഞ്ഞപ്പോൾ അദ്ദേഹത്തോട് തട്ടിക്കയറിയ വിദ്യാർഥി ഇത് പറയാൻ താൻ ആരാണെന്ന് ചോദിച്ചു. എങ്കിൽപിന്നെ സ്റ്റേഷനിലേക്ക് പോകാമെന്നുപറഞ്ഞ് എസ്.ഐ.കുട്ടിയെ കൈയിൽപിടിച്ച് പോലീസ് ജീപ്പിനരികിലേക്ക് കൊണ്ടുപോയി.

ഈ സമയത്താണ് പിന്നിൽനിന്ന് ആക്രമിച്ചത്. താഴെ വീണ എസ്.ഐ.യുടെ തലയിൽ കമ്പുകൊണ്ട് അടിക്കുകയും ചെയ്തു. പോലീസുകാരന്റെ സഹായത്തോടെ എസ്.ഐ. പിന്നീട് വിദ്യാർഥിയെ കീഴടക്കി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിദ്യാർത്ഥി ലോക്കപ്പിൽക്കിടന്നും പോലീസിന് നേരെ ബഹളംവെച്ചു. വിദ്യാർത്ഥിക്ക് മാനസിക വെല്ലുവിളിയുണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു

Post a Comment

Previous Post Next Post