പട്ടാമ്പി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം യുവതിയിൽ നിന്നും സ്വർണ്ണം തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതികൾ അറസ്റ്റിൽ. വടകര മയ്യന്നൂർ പാലോലപറമ്പത്ത് വീട്ടിൽ മുഹമ്മദ് നജീർ(29), ഇരിട്ടി ഉളിക്കൽ പൂമനിച്ചി വീട്ടിൽ മുബഷീർ(31) എന്നിവരെയാണ് പട്ടാമ്പി പോലീസ് ഇൻസ്പെക്ടർ എസ്. അൻഷാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം നടിച്ച ശേഷം പട്ടാമ്പി കൂട്ടുപാത സ്വദേശിയായ യുവതിയിൽനിന്നും 35 പവൻ സ്വർണ്ണം തട്ടിയെടുത്ത പരാതിയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ജ്വല്ലറി ഉടമയെന്ന വ്യാജേന ഇൻസ്റ്റഗ്രാമിൽ കൂടിയാണ് വടകര സ്വദേശി നജീർ യുവതിയെ പരിചയപ്പെടുന്നത്. ശേഷം, പഴയ സ്വർണം കാണിച്ചു കൊടുത്താൽ പകരം പണവും കൊടുത്ത സ്വർണവും നൽകാമെന്ന് യുവതിയ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് മുബഷിറിനൊപ്പം ഇയാൾ പട്ടാമ്പിയിലെത്തി യുവതിയിൽനിന്നും 35 പവൻ സ്വർണം കൈക്കലാക്കി കടന്നു കളയുകയായിരുന്നു.
യുവതിയുടെ പരാതിയെത്തുടർന്ന് ജില്ലാ പോലീസ് മേധാവി അജിത് കുമാർ കേസന്വേഷണത്തിന് വേണ്ടി എസ്. അൻഷാദിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു. രണ്ട് സംഘമായി തിരിഞ്ഞ് ബംഗളൂരു, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ അന്വേഷണ സംഘം പരിശോധിച്ചു വരികയായിരുന്നു. പ്രതികൾ ബംഗളൂരുവിലേക്ക് കടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട ഒരു പ്രതി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും അടുത്തുള്ള തെങ്ങിലേക്ക് ചാടി ഊർന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പുറകെ ഓടി പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.
അറസ്റ്റിലായ മുഹമ്മദ് നജീർ സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് കുറ്റ്യാടി, വളയം, തലശ്ശേരി, വടകര തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിൽ ഉണ്ടെന്ന് പട്ടാമ്പി പോലീസ് അറിയിച്ചു. കൂട്ടുപ്രതിയായ മുബഷിർ എംഡിഎംഎ കടത്ത്, അടിപിടി തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags
palakkad