മണ്ണാർക്കാട്: മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന് കരയ്ക്കു സമീപം അടിഞ്ഞ വൻമരം നീക്കം ചെയ്യാത്തത് കൊണ്ട് വലിയ ബുദ്ധിമുട്ടനുഭവിച്ച് പ്രദേശവാസികൾ. കുന്തിപ്പുഴയിലെ പോത്തോഴിക്കാവ് തടയണയ്ക്കു താഴെ ചെക്ക് ഡാമിൽ വേരുകൾ പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിൽ വൻമരം വന്നടിഞ്ഞിട്ട് ദിവസങ്ങളായി. ഇതിന്റെ വലിയ ശിഖരങ്ങൾ ചെക്ക്ഡാമിനും പുറത്തേക്കും തള്ളിനിൽക്കുന്നതിനാൽ കടവിലെത്തുന്നവർക്ക് അപ്പുറം കടക്കാനുമാകുന്നില്ല. പാലമില്ലാത്തതിനാൽ ഒഴുക്ക് കുറവൂള്ള സമയങ്ങളിൽ വിദ്യാർത്ഥികൾ ഉൾപെടെയുള്ളവർ മറുഭാഗത്ത് എത്താൻ ഇതുവഴി കാൽനട യാത്രക്കായി ഉപയോഗിക്കാറുണ്ട്. അതിന് പുറമേ സ്ത്രീകളുൾപ്പടെ നിരവധി ആളുകൾ കുളിക്കാനും വസ്ത്രം അലക്കാനുമെല്ലാം നിത്യേന എത്തുന്ന കടവാണിത്. ഇപ്പോൾ വെള്ളത്തിലിറങ്ങുമ്പോൾ മരകൊമ്പുകൾ ദേഹത്ത് തട്ടി പരിക്കേൽക്കുന്നുമുണ്ട്. ആഴം
കുറവായതിനാൽ കുട്ടികൾ നീന്തിക്കളിക്കുന്ന ഭാഗംകൂടിയാണിത്. രണ്ടാഴ്ച മുൻപത്തെ മലവെള്ളപ്പാച്ചിലിലാണ് മരം വന്നടിഞ്ഞത്. പുഴ കരകവിഞ്ഞൊഴുകിയാൽ മാത്രമേ മരം ഒഴുകിപോകൂ. മഴയുടെ ശക്തി കുറഞ്ഞതോടെ പുഴയിലും ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. കുമരംപുത്തൂർ പഞ്ചായത്തിന്റെയും മണ്ണാർക്കാട് നഗരസഭയുടെയും പരിധിയിലാണ് ഈ കടവുള്ളത്. മരം നീക്കം ചെയ്യാനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നു എത്രയും പെട്ടന്ന് ഉണ്ടാകണമെന്നാണ്
നാട്ടുകാരുടെ ആവശ്യം.