ടെണ്ടര്‍ കഴിഞ്ഞു; നടമാളിക റോഡ് നവീകരണം അടുത്തമാസം തുടങ്ങും

മണ്ണാര്‍ക്കാട്: നഗരത്തിലെ സുപ്രധാന റോഡായ നടമാളിക റോഡിന്റെ നവീകരണം ഒടുവില്‍ കരാറാകാരന്‍ ഏറ്റെടുത്തു.നടമാളിക റോഡ്,നടമാളിക കലാവതി റോഡ് എന്നിവയുടെ പ്രവൃത്തികള്‍ പ്രേമരാജന്‍ എന്ന കരാറുകാരനാണ് ഏറ്റെടുത്തിരിക്കുന്നത്. രണ്ട് പ്രവൃത്തികളുടെയും ടെണ്ടര്‍ വ്യാഴാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ജനുവരി മൂന്നാം വാരത്തോടെ പ്രവൃത്തി ആരംഭിക്കുന്നതിനായി കരാര്‍ വെയ്ക്കല്‍ ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള നീക്കത്തിലാണ് നഗരസഭയെന്ന് ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു.

പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ചാണ് റോഡ് നവീകരിക്കുക.സിപിഎം ഓഫീസ് മുതല്‍ രജിസ്ട്രാര്‍ ഓഫീസ് വരെയുള്ള ഭാഗം പത്ത് ലക്ഷം രൂപ ചെലവിലും ഉഭയമാര്‍ഗം ക്ഷേത്രം മുതല്‍ കലാവതി റോഡു വരെ കുറച്ചു ഭാഗത്തിന് മൂന്ന് ലക്ഷം രൂപയുമാണ് നീക്കി വെച്ചിട്ടുള്ളത്. നഗരസഭ രണ്ട് തവണകളായി 8,85,000 രൂപയും നീക്കി വെച്ചിട്ടുണ്ട്.റോഡ് പ്രവൃത്തിക്കായി മൂന്ന് തവണ ടെണ്ടര്‍ ക്ഷണിച്ചെങ്കിലും കരാറുകാര്‍ ഏറ്റെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് നവീകരണം നീണ്ട് പോയത്.

നഗരത്തില്‍ ദേശീയപാതയോളം പ്രാധാന്യമുള്ള റോഡ് നന്നാക്കാന്‍ നടപടികള്‍ വൈകിയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നഗരത്തില്‍ ദേശീയപാതയില്‍ ഗതാഗത കുരുക്കുണ്ടാകുമ്പോള്‍ ഇതുവഴിയാണ് വാഹനങ്ങള്‍ കടന്ന് പോവുക.പച്ചക്കറി മാര്‍ക്കറ്റ്,വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, ആധാരം എഴുത്ത് ഓഫീസുകള്‍, സ്റ്റാമ്പ് വെണ്ടര്‍മാരുടെ ഓഫീസ്, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലേക്ക് വരുന്ന ആയിരക്കണക്കിന് ആളുകള്‍ നിത്യേന യാത്ര ചെയ്യുന്ന റോഡാണിത്. മണ്ണാര്‍ക്കാട് മേജര്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ വിന്യസിക്കുന്നതിനായി റോഡിന്റെ മധ്യഭാഗം പൊളിച്ചതോടെയാണ് റോഡ് തകര്‍ന്നത്.
Previous Post Next Post

نموذج الاتصال