കോടതിപ്പടിയിലെ പള്ളിയുടെ നേര്‍ച്ചപ്പട്ടി തകര്‍ത്ത് മോഷണം

മണ്ണാര്‍ക്കാട്: നഗരത്തില്‍ ആരാധാനലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം ആവര്‍ത്തിക്കുന്നു.ഒരു മാസത്തിനിടെ മൂന്ന് മോഷണ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദേശീയപാതയോരത്ത് കോടതിപ്പടിയില്‍ മസ്ജിദുഖല്‍ തഖ്‌വയിലെ നേര്‍ച്ചപ്പെട്ടി കുത്തി തുറന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

ദേശീയപാതയിലെ നടപ്പാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്താണ് മോഷണം നടന്നിരിക്കുന്നത്. നേര്‍ച്ചപ്പെട്ടിയിലെ ബക്കറ്റില്‍ കുറച്ച് നാണയങ്ങള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്.കഴിഞ്ഞ രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു.വെള്ളിയാഴ്ച പുലര്‍ച്ചെ നമസ്‌കാരം കഴിഞ്ഞെത്തിയ ഉസ്താദ് ഷൗക്കത്തലിയാണ് നേര്‍ച്ചപ്പെട്ടി തുറന്നത് കാണുന്നത്.വിദഗ്ദ്ധമായാണ് മോഷണം നടന്നിട്ടുള്ളതെന്ന് പള്ളി ഖത്തീബ് മുഹമ്മദലി അന്‍വരി പറയുന്നു.പള്ളിയുടെ പ്രവേശന കവാടവും നേര്‍ച്ചപ്പെട്ടിയും തമ്മില്‍ നേരീയ അകലം മാത്രമേയുള്ളൂവെന്ന് മാത്രമല്ല ഹൈമാസ്റ്റ് ലൈറ്റിന്റെ വെളിച്ചം നിറഞ്ഞ് നില്‍ക്കുന്ന കവലയിലാണ് മോഷണം നടന്നതെന്നതും ഞെട്ടിക്കുന്നതാണ്.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ ഹൗസ്  ഓഫീസര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നതായും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.

അതേ സമയം നഗരം കേന്ദ്രീകരിച്ച് കവര്‍ച്ചകള്‍ വര്‍ധിക്കുന്നത് ആശങ്കകള്‍ക്ക് ഇടയാക്കുന്നുണ്ട്. ഇക്കഴിഞ്ഞ 16ന് നെല്ലിപ്പുഴ ജുമാ മസ്ജിദിലും ഡിസംബര്‍ 30ന് വടക്കുമണ്ണം മമ്മൂര്‍ത്തി ക്ഷേത്രത്തിലും കവര്‍ച്ച നടന്നിരുന്നു. നെല്ലിപ്പുഴ പള്ളിയില്‍ കയറിയ കരിങ്കല്ലത്താണി സ്വദേശി ലത്തീഫിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു.
Previous Post Next Post

نموذج الاتصال