കോടതി കെട്ടിടത്തില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി

മണ്ണാര്‍ക്കാട്: റിമാന്‍ഡ് ചെയ്തതായുള്ള മജിസ്‌ട്രേറ്റിന്റെ ഉത്തരവ് കേട്ടയുടന്‍ കോടതിയില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.ജോലി വാഗ്ദാന തട്ടിപ്പുമായി ബന്ധപ്പെട്ട് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് വടകര,ഒര്‍ക്കാട്ടേരി,എരമല,കൊട്ടാരത്തില്‍ വീട്ടില്‍ അഷ്‌റഫ് (38) ആണ് കോടതിയില്‍ നിന്നും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്.മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

മജിസ്‌ട്രേറ്റ് കോവിഡ് പോസിറ്റീവായതിനാല്‍ പട്ടാമ്പി കോടതി മജിസ്‌ട്രേറ്റ് വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തതായി അറിയിച്ചത്.ഇത് കേട്ടയുടന്‍ പൊലീസുകാരെ തള്ളിമാറ്റി ഒന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.ബൈക്കുകള്‍ നിര്‍ത്തിയിട്ടിരുന്ന ഭാഗത്തായാണ് വീണത്.എഴുന്നേല്‍ക്കാന്‍ പ്രയാസപ്പെടുന്നതിനിടെ ഓടിയെത്തിയ പൊലീസ് ഇയാളെ വരുതിയിലാക്കുകയായിരുന്നു.തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയമാക്കി.പ്രതിക്ക് പരിക്കുകളൊന്നുമില്ലെന്നാണ് അറിയുന്നത്.കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് അഷ്‌റഫിനെ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് കല്ലടിക്കോട് സ്വദേശിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്.ജോലി നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും പലപ്പോഴായി 17 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.കോഴിക്കോട്,എറണാകുളം ജില്ലകളിലും സമാനമായ കേസുകള്‍ പ്രതിയുടെ പേരിലുള്ളതായാണ് പൊലീസ് പറയുന്നത്.
Previous Post Next Post

نموذج الاتصال