ഓപ്പറേഷന്‍ സൈലന്‍സ്; മണ്ണാര്‍ക്കാട് താലൂക്കില്‍ 28 പേര്‍ കുടുങ്ങി, പിഴ ഒന്നേകാല്‍ ലക്ഷത്തോളം

പ്രതീകാത്മക ചിത്രം

മണ്ണാര്‍ക്കാട്: വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിതശബ്ദമുണ്ടാക്കുന്നവരെ കുടുക്കാന്‍ ഓപ്പറേഷന്‍ സൈലന്‍സുമായി മോട്ടോര്‍ വാഹന വകുപ്പ് നിരത്തില്‍. സംസ്ഥാനത്താകമാനം ആരംഭിച്ച ദൗത്യത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്കിലും പരിശോധന കര്‍ശനമാക്കി.ആദ്യ ദിവസത്തെ പരിശോധനയില്‍ 28 പേര്‍ക്കെതിരെ കേസെടുത്തു. 1,22,000 രൂപ പിഴ ഈടാക്കി.

ഇരുചക്ര വാഹനങ്ങളിലെ സൈലന്‍സര്‍ മാറ്റം വരുത്തുന്നത് റോഡുകളില്‍ നിയമാനുസൃതം യാത്ര ചെയ്യുന്നവര്‍ക്കും റോഡിന് ഇരുവശങ്ങളിലായി താമസിക്കുന്നവര്‍ക്ക് നിരന്തരം ശല്ല്യവും ആരോഗ്യത്തിന് ഭീഷണിയുമാകുന്നുണ്ട്.പരിസര മലിനീകരണം മാത്രമല്ല ശബ്ദമലിനീകരണവും സൃഷ്ടിക്കുന്നു.ഇത് ആരോഗ്യത്തിന് കനത്ത ഭീഷണി സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് മോട്ടോര്‍ വാഹനവകുപ്പ് ഓപ്പറേഷന്‍ സൈലന്‍സിന് തുടക്കമിട്ടിരിക്കുന്നത്.ഫെബ്രുവരി 14 മുതല്‍ 18 വരെയുള്ള നാല് ദിവസങ്ങളിലായാണ് പ്രത്യേക പരിശോധന നടക്കുക.ഹെഡ് ലൈറ്റ് തീവ്ര പ്രകാശമുള്ളതാക്കുന്നത്,ഹാന്‍ഡില്‍ ബാര്‍ മാറ്റുന്നത്,വാഹനങ്ങളിലെ മറ്റ് ഘടനാപരമായ മാറ്റങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെയും നടപടിയെടുക്കും.ക്രമക്കേട് കണ്ടെത്തുന്ന വാഹനങ്ങളിലെ അനധികൃത മാറ്റങ്ങള്‍ വാഹന ഉടമയുടെ/ ഡ്രൈവറുടെ ചെലവില്‍ പരിഹരിക്കാനാണ് നിര്‍ദേശം.സൈലന്‍സര്‍ രൂപ മാറ്റത്തിന് 5000 രൂപയാണ് പിഴ,എയര്‍ ഹോള്‍ ഘടിപ്പിച്ചാല്‍ 2000വും ടയര്‍ ഉള്‍പ്പടെയുള്ള വാഹനത്തിന്റെ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിന് 5,000 രൂപയുമാണ് പിഴ ഈടാക്കുക.നിയമലംഘനം ആവര്‍ത്തിച്ചാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

താലൂക്കില്‍ പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോട് മുതല്‍ തച്ചമ്പാറ വരെയായിരുന്നു ആദ്യ ദിവസം പ്രത്യേക പരിശോധന നടന്നത്.സൈലന്‍സറില്‍ മാറ്റം വരുത്തിയ 12 പേര്‍,എയര്‍ ഹോണ്‍ ഘടിപ്പിച്ചതിന് 6 പേര്‍,ടയര്‍ ഉള്‍പ്പടെയുള്ള വാഹനത്തിന് ഘടനാപരമായ രൂപമാറ്റം വരുത്തിയ 10 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ ജയേഷ്‌കുമാറിന്റെ നിര്‍ദേശാനുസരണം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രവികുമാര്‍ പിഎം,അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ മുകേഷ് എം പി,സാബിര്‍ എന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ചൊവ്വാഴ്ച മണ്ണാര്‍ക്കാട് ടൗണിലും പരിസര പ്രദേശങ്ങളിലുമായി പരിശോധന നടത്താനാണ് നീക്കം.
Previous Post Next Post

نموذج الاتصال