തുരത്താനെത്തിയ വനപാലകരുടെ ജീപ്പ് തകര്‍ത്ത് ഒറ്റയാൻ

അലനല്ലൂര്‍: കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പില്‍ ജനവാസ മേഖലയിലിറങ്ങിയ ഒറ്റയാനെ തുരത്താനെത്തിയ വനപാലകര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. വനംവകുപ്പിന്റെ ജീപ്പ് ആന തകര്‍ത്തു.ഇന്നലെ വൈകീട്ട് 3.30 ഓടെ മുളകുവള്ളം ഭാഗത്ത് വെച്ചായിരുന്നു സംഭവം.

കാട്ടാനയെ തുരത്താനായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ റേഞ്ച് ഫോറസ്റ്റ്  ഓഫീസര്‍ ഗ്രേഡ് എം ശശികുമാറിന്റെ നേതൃത്വത്തിലാണ് ആര്‍ആര്‍ടിയുള്‍പ്പെട്ട വനപാലക സംഘം മുളകുവള്ളത്തേക്കെത്തിയത്.ആന നിലയുറപ്പിച്ചിരുന്ന ഭാഗത്തേക്ക് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഒ.ഹരിദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എസ് പ്രസാദ്, വാച്ചര്‍മാരായ സുരേന്ദ്രന്‍, ലത്തീഫ് എന്നിവരാണ് ജീപ്പിലെത്തിയത്. കുപിതനായിരുന്ന ആന വാഹനത്തിന് നേരെ ചീറിയടുക്കുകയായിരുന്നു. വാഹനത്തെ കൊമ്പില്‍ കോര്‍ത്ത് മൂന്ന് മീറ്ററോളം ഉയര്‍ത്തി താഴെയിടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന വനപാലകര്‍ ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്.ആനയുടെ ആക്രമണത്തില്‍ ജീപ്പിന്റെ ഹെഡ്‌ലൈറ്റ്,റേഡിയേറ്റര്‍, ബോണറ്റ് എന്നിവ തകര്‍ന്നു. കൊമ്പ് തുളച്ച് കയറിയ ഭാഗത്ത് ദ്വാരം വീണിട്ടുണ്ട്. ആനയെ കാട് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പലഭാഗങ്ങളിലായി കൂടി നിന്നിരുന്നു. കാട്ടിലേക്ക് കയറുന്ന ആന പ്രകോപിതനായി തിരിച്ച് വന്നാണ് ആക്രമിച്ചതെന്ന് റേഞ്ച് ഫോറസ്റ്റ്  ഓഫീസര്‍ ഗ്രേഡ് എം ശശികുമാര്‍ പറഞ്ഞു.

കാട്ടനയിറങ്ങുന്ന സ്ഥലങ്ങളില്‍ തടിച്ച് കൂടുന്നവര്‍ ബഹളം വെക്കുകയും മറ്റും ചെയ്യുന്നതാണ് പൊതുവേ ആനയെ പ്രകോപിപ്പിക്കുന്നതെന്നും ഇന്നലെ ആന അക്രമാസക്തമാകാന്‍ ഇതാണ് കാരണമെന്നും വനപാലകര്‍ പറഞ്ഞു.ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ പൊതുജനങ്ങള്‍ ശ്രമിക്കരുതെന്നും ഉടനെ വനംവകുപ്പില്‍ വിവരം അറിയിക്കണമെന്നും റേഞ്ച് ഫോറസ്റ്റ്  ഓഫീസര്‍ ഗ്രേഡ് എം ശശികുമാര്‍ അഭ്യര്‍ത്ഥിച്ചു.പൊതുവേ കാട്ടാന ശല്ല്യം അതിരൂക്ഷമായ പ്രദേശമാണ് കച്ചേരിപ്പറമ്പ് മേഖല.ഫെന്‍സിംഗ് ഉള്‍പ്പടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി ആനശല്ല്യത്തിന് പരിഹാരം കാണണമെന്ന് ജനം മുറവിളി കൂട്ടുന്നുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാകുന്നതേയില്ല.
Previous Post Next Post

نموذج الاتصال