അട്ടപ്പാടി മധു കേസ്: സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ ഇന്ന് ഹാജരാകും

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറായി നിയമിതനായ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി.രാജേന്ദ്രന്‍ വെള്ളിയാഴ്ച മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാകും. പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ പൊലീസ്,കോടതി, നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടര്‍ എന്നിവരില്‍ നിന്നും രേഖകള്‍ ശേഖരിക്കും. ഇതില്‍ വിശദമായ പഠനം നടത്തുന്നതിന് വിശദമായ പഠനം നടത്തുന്നതിന് ഒന്നോ രണ്ടോ ആഴ്ചത്തെ സമയം ആവശ്യപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥരേയും മധുവിന്റെ ബന്ധുക്കളേയും കാണുമെന്നും സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ പറഞ്ഞു.

നേരത്തെ നിയോഗിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാതിരുന്നത് വന്‍ ചര്‍ച്ചയായിരുന്നു.തുടര്‍ന്ന് പുതിയ സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറായി അഡ്വ സി രാജേന്ദ്രനേയും അഡീഷണ്‍ സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറായി പാലക്കാട്ടെ അഭിഭാഷകന്‍ രാജേഷ്  എം മേനോനെയും സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു.മധുവിന്റെ കുടുംബം നല്‍കിയ പട്ടികയില്‍ നിന്നാണ് ഇവരുടെ നിയമനം.കോടതി വെള്ളിയാഴ്ച കേസ് പരിഗണിച്ചാല്‍ വിചാരണ തിയതി നിശ്ചയിച്ചേക്കും.

കേസിലെ പ്രതികളും കഴിഞ്ഞയാഴ്ച കോടതിയില്‍ ഹാജരായി കുറ്റപത്രം കൈപ്പറ്റി.ഡിജിറ്റല്‍ തെളിവുകളും വാങ്ങിയിരുന്നു.കുറ്റപത്രത്തോടൊപ്പം പൊലീസിന് സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന രേഖകളും വനത്തില്‍ അതിക്രമിച്ച് കയറിയതിന്റെ ദൃശ്യങ്ങള്‍ക്കുള്ള സിഡിയും പ്രതികള്‍ക്ക് കൈമാറിയിരുന്നു.2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്.
Previous Post Next Post

نموذج الاتصال