അട്ടപ്പാടി മധുകേസ്; സിബിഐ അന്വേഷണമെന്ന വാദത്തില്‍ നിന്ന് അയഞ്ഞ് കുടുംബം

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കേസില്‍ പുതിയ സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറെത്തിയതോടെ നീതി വഴിമാറില്ലെന്ന ആത്മവിശ്വാസത്തില്‍ കുടുംബം. പ്രൊസിക്യൂഷനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കേസില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവര്‍ പറഞ്ഞു. നേരത്തെ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രൊസിക്യൂഷനില്‍ പൂര്‍ണമായും വിശ്വാസമുള്ളതിനാല്‍ തത്കാലം വേണ്ടെന്ന നിലപാടിലാണ് കുടുംബം.

വെള്ളിയാഴ്ച മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി മധുവിന്റെ കേസ് പരിഗണിച്ചെങ്കിലും കേസ് ഈ മാസം 25ലേക്ക് മാറ്റി.പുതുതായി നിയമിച്ച സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ അഡ്വ. സി രാജേന്ദ്രന്‍ ഹാജരായി. കേസിന്റെ വിശദമായ പഠനത്തിന് രണ്ടാഴ്ചത്തെ സമയം പ്രൊസിക്യൂട്ടര്‍ ആവശ്യപ്പെട്ടെങ്കിലും എല്ലാ ആഴ്ചയിലും കേസ് സംബന്ധിച്ച വിവരങ്ങള്‍ ഹൈക്കോടതിയെ അറിയിക്കേണ്ടതിനാല്‍ കോടതി അനുവദിച്ചില്ല. കേസുമായി ബന്ധപ്പെട്ട് ലഭിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് വ്യക്തതയില്ലാത്താണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.മധുവിനെ നാട്ടുകാര്‍ പിടികൂടിയ സ്ഥലത്തേക്ക് പോകണമെന്നും ആവശ്യപ്പെട്ടെങ്കിലും അത് നിക്ഷിപ്ത വനഭൂമിയാണെന്ന് പ്രൊസിക്യൂഷന്‍ എതിര്‍വാദം ഉന്നയിച്ചതോടെ അത് പിന്നീട് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.കേസിലെ പ്രതികളും ഹാജരായിരുന്നു.മധുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ കഴിയുമെന്നും പൊലീസ് ശാസ്ത്രീയമായും മറ്റും കൃത്യമായ തെളിവ് ശേഖരണം നടത്തിയിട്ടുണ്ടെന്നും തങ്ങളുടെ ഭാഗത്ത് നിന്നും താമസമുണ്ടാകില്ലെന്നും പ്രൊസിക്യൂട്ടര്‍ പറഞ്ഞു.

പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് നല്‍കുന്നത് ഉള്‍പ്പടെ നീണ്ട് പോയതും സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ഹാജരാകാത്തതിനെയും തുടര്‍ന്ന് വിചാരണ നീണ്ട് പോയിരുന്നു. ഹൈക്കോടതിയുടെ ഇടപെടിനൊപ്പം സര്‍ക്കാര്‍ നിയമിച്ച പുതിയ പ്രൊസിക്യൂട്ടറുമെത്തിയതോടെ മധു കേസില്‍ കോടതി നടപടികള്‍ വേഗത്തിലാവുകയാണ്.2018 ഫെബ്രുവരി 22നാണ് മധുവിനെ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം വിചാരണ നടത്തി തല്ലിക്കൊന്നത്.
Previous Post Next Post

نموذج الاتصال