ദേശീയ പാത നവീകരണം: ചുങ്കം കവല വിപുലീകരിക്കുന്നു

മണ്ണാര്‍ക്കാട്: നാട്ടുകല്‍ താണാവ് ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമരംപുത്തൂര്‍ ചുങ്കം കവലയും വിപുലീകരിക്കുന്നു.നിര്‍മാണ പ്രവൃത്തികള്‍ കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചു.മൂന്നും കൂടിയ കവലയില്‍ ദേശീയപാതയിലെ വളവ് അപകടഭീതിയുണര്‍ത്തുന്നതാണ്.വാഹന തിരക്കുള്ള സമയങ്ങളില്‍ മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കല്‍ പ്രയാസമുള്ള കാര്യമാണ്.ഇത് തരണം ചെയ്യാനായാണ് കവല വീതി കൂട്ടുന്നത്.

വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ പാത മൂന്ന് വരിയാക്കുകയാണ് ചെയ്യാന്‍ പോകുന്നത്.ദേശീയപാതയിലൂടെ പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്കും,മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്കും പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് മേലാറ്റൂര്‍ ഭാഗത്തേക്ക് തിരിയുന്നതിനായി പാതയില്‍ പ്രത്യേക വരിയുമുണ്ടാകും.ഡിവൈഡര്‍,ഐലന്‍ഡ് എന്നിവ ഒരുക്കും.നിലവിലുള്ള വളവിനോട് ചേര്‍ന്ന് ഇടതുവശത്തേക്ക് കവലയുടെ വീതി വര്‍ധിക്കും.ത്രികോണ ആകൃതിയിലാണ് കവലയെ രൂപകല്‍പ്പന ചെയ്യാന്‍ പോകുന്നത്.നിലവില്‍ അഴുക്കു ചാല്‍ പ്രവൃത്തികളാണ് ആരംഭിച്ചിട്ടുള്ളത്.നിലവിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് പുതിയ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാനും കരാര്‍ കമ്പനി ആലോചിക്കുന്നുണ്ട്.ഒരു മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാകും.ഇതോടെ കവലയുടെ മുഖച്ഛായ തന്നെ മാറുമെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി വൃത്തങ്ങള്‍ അറിയിച്ചു.

സ്ഥലമേറ്റെടുപ്പ് വൈകിയതാണ് ദേശീയപാത വികസനം പൂര്‍ത്തിയാക്കാനുള്ള കാലതമാസത്തിന് കാരണം.ഈ പ്രതിസന്ധി മാറിയ സാഹചര്യത്തിലാണ് ദേശീയപാത നവീകരണ പ്രവൃത്തികള്‍ക്ക് വീണ്ടും വേഗമേറിയിരിക്കുന്നത്.ഉഡുപ്പി ഹോട്ടലിന് സമീപത്തും എംഇഎസ് കല്ലടി കോളേജ് പരിസരത്തും നിര്‍മാണ പ്രവൃത്തികള്‍ അടുത്ത ദിവസം ആരംഭിക്കും.ആര്യമ്പാവില്‍ കെടിഡിസി ഹോട്ടലിന് സമീപത്തായി പ്രവൃത്തികള്‍ നടന്നു വരുന്നുണ്ട്.കുമരംപുത്തൂര്‍ ചുങ്കം മുതല്‍ കുന്തിപ്പുഴ വരെയുള്ള ഭാഗത്തെ പ്രവൃത്തികള്‍ ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാക്കാനാണ് നീക്കം.

നാട്ടുകല്‍ താണാവ് ദേശീയപാത നവീകരണം ഏപ്രിലില്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന മന്ത്രി തല യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.നാല് വര്ഷം മുമ്പാണ് ദേശീയപാത വികസനം ആരംഭിച്ചത്.173 കോടി രൂപ ചിലവില്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള 46 കിലോമീറ്റര്‍ ദൂരമാണ് നവീകരിക്കാന്‍ ആരംഭിച്ചത്.ഇതില്‍ 66 ഇടങ്ങളിലായി 9.2 കിലോമീറ്റര്‍ ദൂരമാണ് സ്ഥലമേറ്റെടുപ്പില്‍ കുടുങ്ങി നവീകരണം തടസ്സപ്പെട്ടിരുന്നത്.സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള വിഷയം 99 ശതമാനവും ഹിയറിംഗ് നടത്തി പരിഹരിച്ച് പൊതുമരാമത്ത് വകുപ്പിന് കൈമാറി.രേഖകള്‍ ഹാജരാക്കിയവര്‍ക്ക് നഷ്ടപരിഹാരവും നല്‍കിയിട്ടുള്ളതായാണ് അറിയുന്നത്.അതേ സമയം വട്ടമ്പലത്ത് സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയില്‍ തന്നെ തുടരുന്നതായാണ് വിവരം.
Previous Post Next Post

نموذج الاتصال