യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് എട്ടു വര്‍ഷം തടവ്

മണ്ണാര്‍ക്കാട്: വിയ്യക്കുറുശ്ശി സ്വദേശിനിയായ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി എട്ടു വര്‍ഷം തടവിന് ശിക്ഷിച്ചു.

കോഴിക്കോട് കാരപറമ്പ് താനാടത്ത് രഞ്ജിത്തിനെ (50)യാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജ് കെ എസ് മധു ശിക്ഷിച്ചത്.വിയ്യക്കുറുശ്ശി കല്ലമല ഓമന കൊല്ലപ്പെട്ട കേസിലാണ് വിധി.

2011 നവംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം.മുമ്പ് വിവാഹിതയായിരുന്ന ഓമനയ്‌ക്കൊപ്പം രഞ്ജിത്ത് കഴിഞ്ഞിരുന്ന സമയത്താണ് കൃത്യം നടന്നത്.മുന്‍ വിവാഹത്തിലും രഞ്ജിത്തുമായുള്ള ബന്ധത്തിലും കുട്ടികളുണ്ട്.ഇവര്‍ ഓമനയോടൊപ്പമാണ് കഴിഞ്ഞിരുന്നത്.സംഭവ ദിവസം ഇരുവരുമായി വഴക്കുണ്ടാവുകയും ഓമന ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ.ഈ സമയത്ത്  അടുപ്പില്‍ നിന്നും ഓലകത്തിച്ച് രഞ്ജിത്ത് ഓമനയുടെ ദേഹത്തേക്ക് തീകൊളുത്തുകയായിരുന്നുവെന്നാണ് കേസ്.ഗുരുതരമായി പൊള്ളലേറ്റ ഓമനയെ ആദ്യം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയില്‍ തുടരവേയായിരുന്നു മരണം.

സംഭവത്തിന് ശേഷം പിടിയിലായ പ്രതി ജാമ്യം ലഭിച്ചപ്പോള്‍ മുങ്ങുകയായിരുന്നു. വിചാരണ വേളയിലും പ്രതി കോടതിയില്‍ ഹാജരായിരുന്നില്ല. കൊല്ലങ്കോട് നിന്നും സാഹസികമായാണ് പൊലീസ് പ്രതിയെ പിടികൂടിയത്. വിചാരണ നീളുന്നതിനെ തുടര്‍ന്ന് ഓമനയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും ആറ് മാസത്തിനകം കേസ് തീര്‍പ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കൊലപാതകത്തിനാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ഓമനയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ മന:പൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. അന്നത്തെ ഷൊര്‍ണൂര്‍ ഡിവൈഎസ്പിയായിരുന്ന കെ.എം.ആന്റണിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ.പി ജയന്‍ ഹാജരായി.
Previous Post Next Post

نموذج الاتصال