ദേശീയ പണിമുടക്ക്: ഒന്നാം ദിനം പൂര്‍ണം

മണ്ണാര്‍ക്കാട്: തൊഴിലാളികളേയും കര്‍ഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളില്‍ പൂര്‍ണ്ണം. നഗര ഗ്രാമ വ്യത്യാസമില്ലാതെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സമസ്ത മേഖലയിലേയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കു ചേര്‍ന്നു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും ഓട്ടോ ടാക്‌സി സര്‍വീസുകളും നിരത്തിലറങ്ങാതായതോടെ പൊതുഗതാഗത മേഖലയും സ്തംഭിച്ചു.

ചുരുക്കം ചില സ്വകാര്യ വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്.മണ്ണാര്‍ക്കാട് നഗരത്തിലുള്‍പ്പടെ പലയിടങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങളെ തടഞ്ഞിടുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ വാഹനയാത്രക്കാരും സമരക്കാരും തമ്മില്‍ വാക്കു തര്‍ക്കവുമുണ്ടായി. പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്.സര്‍വ്വ മേഖലയും സ്തംഭിച്ചതോടെ നാട് ഹര്‍ത്താലിന്റെ പ്രതീതിയിലായി. ജനജീവിതത്തേയും ബാധിച്ചു.

പണിമുടക്കിയ തൊഴിലാളികള്‍ താലൂക്കുകളിലെ വിവിധ സമര കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി.ഞായറാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി വരെ നീളും. പാല്‍, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.തൊഴിലാളി ദ്രോഹ തൊഴില്‍ കോഡ് പിന്‍വലിക്കുക, പൊതു മേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനും സ്വകാര്യവല്‍ക്കരിക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമം ഉപേക്ഷിക്കുക, മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കൂലിയും തൊഴില്‍ ദിനങ്ങളും വര്‍ധിപ്പിക്കുക, ആശാ-അങ്കണവാടി, സ്‌കൂള്‍ പാചകത്തൊഴിലാളി വര്‍ക്കര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മിനിമം വേതനം നടപ്പാക്കുക, വിലക്കയറ്റം തടയുക എന്നിങ്ങനെ 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Previous Post Next Post

نموذج الاتصال