ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡ്: മെറ്റലുമായി വന്ന ലോറികളെ തടഞ്ഞു

മണ്ണാര്‍ക്കാട്: ചിറക്കല്‍പ്പടി - കാഞ്ഞിരപ്പുഴ റോഡില്‍ അറ്റകുറ്റപണി തുടങ്ങുന്നതിനായി മെറ്റലുകള്‍ എത്തിച്ച ലോറികള്‍ റോഡ് പ്രതിരോധ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തടഞ്ഞു. പ്രതിഷേധക്കാരും ജനപ്രതിനിധികളും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലിസ് ഇടപെട്ട് രംഗം ശാന്തമാക്കി. ഇന്നലെ രാവിലെ പത്തരയോടെയാണ് മെറ്റലുമായി രണ്ട് ലോറികള്‍ കാഞ്ഞിരം ജങ്ഷനിലെത്തിയത്. ജനകീയ കൂട്ടായ്മയുടെ  നേതൃത്വത്തില്‍ വാഹനങ്ങള്‍ തടഞ്ഞു. റോഡ് മുഴുവന്‍ ടാറിങ് നടത്താതെയുള്ള പ്രവര്‍ത്തികള്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പ്രദീപ്. എ.എം ഷാജഹാന്‍ എന്നിവര്‍ സ്ഥലത്തെത്തി അറ്റകുറ്റപണി ആരംഭിക്കുമെന്ന നിലപാടെടുത്തു. പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് ഇവര്‍ ഉറച്ചു നിന്നതോടെ ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരും ജനപ്രതിനിധികളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് സി.ഐ. ബോബിന്‍ മാത്യു,  എസ്.ഐ വിവേക് എന്നിവരുടെ നേതൃത്വത്തില്‍ ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി രംഗം ശാന്തമാക്കുകയായിരുന്നു. റോഡ് അറ്റകുറ്റപണികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തകര്‍ന്ന് കിടക്കുന്ന റോഡില്‍ 67 ലക്ഷം രൂപ വിനിയോഗിച്ചാണ് അറ്റകുറ്റപണി തീരുമാനിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പണി തുടങ്ങാനാണ് കെ.ശാന്തകുമാരി എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ അന്നേ ദിവസവും പ്രവര്‍ത്തി തുടങ്ങിയില്ല. മഴയാണ് തടസ്സമെന്നാണ് അധികൃതര്‍ പറഞ്ഞത്.
Previous Post Next Post

نموذج الاتصال