കൂട്ടം തെറ്റിയെത്തിയ കുട്ടിക്കൊമ്പന് അമ്മയാന എത്തും വരേയും കൂട്ട് നിന്നത് വനപാലകര്‍

അഗളി:  കൂട്ടം തെറ്റിയെത്തിയ കുട്ടിക്കൊമ്പനെ കൊണ്ട് പോകാന്‍ അമ്മയാന എത്തും വരേയും കൂട്ട് നിന്ന് വനപാലകര്‍. പുതൂര്‍ പാലൂരിലാണ് വനപാലകരുടെ ഈ കാവല്‍ക്കഥ. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പാലൂര്‍ ദൊഡ്ഡുഗട്ടി ഊരില്‍ വനത്തോട് ചേര്‍ന്ന സ്വകാര്യ സ്ഥലത്ത് ഒരു വയസ്സുള്ള കുട്ടിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത് ഊരുകാരാണ് കണ്ടത്. 
ഒമ്പത് മണിയോടെ വിവരം വനംവകുപ്പിനെ അറിയിച്ചു. റെയ്ഞ്ച് ഓഫിസര്‍ സി.വി ബിജു, പ്രൊബേഷണല്‍ റെയ്ഞ്ച് ഓഫിസര്‍ ശ്രീജിത്ത്, ഫോറസ്റ്റര്‍ പ്രവീണ്‍ എന്നിവരും ആര്‍ആര്‍ടി അംഗങ്ങളുമെത്തി. ആദ്യം വെള്ളം നല്‍കി, പിന്നെ കുറച്ച് പുല്ലും. ഒറ്റപ്പെട്ടതിന്റെ സങ്കടത്തിലായിരുന്നിരിക്കാം ആനക്കുട്ടി. പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. അവശനുമായിരുന്നില്ല. അനങ്ങാതെ ഒരിടത്ത് തന്നെ നില്‍ക്കുകയായിരുന്നു. തീറ്റയും വെള്ളവും കിട്ടിയതോടെ കുറച്ചൊന്ന് ഉഷാറായി. പിന്നെ നടന്ന് തുടങ്ങി. ഉച്ചയോടെ അമ്മയാന തിരഞ്ഞെത്തി. അമ്മയെ കണ്ടപാടെ ആനക്കുട്ടി പിറകെ പോയി. ഇരു ആനകളും കാട് കയറിയപ്പോള്‍ സമയം ഒന്നരയോടടുത്തിരുന്നു.കഴിഞ്ഞ രാത്രിയില്‍ ആനക്കൂട്ടം ഈ ഭാഗത്തെത്തിയിരുന്നു. വനപാലകരെത്തി തുരത്തുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തിലുണ്ടായിരുന്ന കുട്ടികൊമ്പന്‍ കൂട്ടം തെറ്റി വന്നതായിരിക്കാമെന്നാണ് കരുതുന്നത്. രാത്രിയില്‍ ഈഭാഗത്ത് നിരീക്ഷണത്തിനായി വനപാലകരെ നിയോഗിച്ചിട്ടുള്ളതായി റെയ്ഞ്ച് ഓഫിസര്‍ അറിയിച്ചു.
Previous Post Next Post

نموذج الاتصال