മണ്ണാർക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 51 വർഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. അട്ടപ്പാടി ഷോളയൂർ സ്വദേശി അഗസ്റ്റിനെയാണ് പാലക്കാട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത സാഹചര്യത്തിൽ പതിനാല് മാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. 2018 ലാണ് പെൺകുട്ടിയെ വ്യത്യസ്ത ഇടങ്ങളിൽ വച്ച് പ്രതി ചൂഷണത്തിനിരയാക്കിയത്. അഗളി എ.എസ്.പിയായിരുന്ന നവനീത് ശർമ ഐപിഎസിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ശോഭന ഹാജരായി. പ്രോസിക്യൂഷൻ ഇരുപത് സാക്ഷികളെ വിസ്തരിച്ച് ഇരുപത്തി രണ്ട് രേഖകൾ ഹാജരാക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അഗസ്റ്റിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.