മണ്ണാര്‍ക്കാട്: കുടുംബ സ്വത്തിനെ ചൊല്ലി ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. ചങ്ങലീരി മല്ലിയിൽ തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം. സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസെടുത്തു.
സൈദ് മുഹമ്മദും അസീസും തമ്മില്‍ കുടുംബ സ്വത്തിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നതായി പോലീസ് പറയുന്നു. തിങ്കളാഴ്ച രാത്രിയും ഇരുവരും തമ്മില്‍ സമീപത്തെ കടയുടെ മുന്നില്‍വച്ച് ആദ്യം തര്‍ക്കമുണ്ടായി. ഇതിനിടെ കാറിലെത്തിയ സമദ് സൈദിനേയും മക്കളേയും ഇടിച്ചുവീഴ്ത്തിയെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി. അക്രമം തടയാനെത്തിയപ്പോള്‍ സൈദിന്റെ ഭാര്യ ഫാത്തിമയ്ക്ക് വടികൊണ്ട് തലയ്ക്ക് അടിയേറ്റു. സൈദിന് ഇടുപ്പിനും തുടയ്ക്കും വാഹനമിടിച്ച് പരിക്കേറ്റു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ സംഘട്ടനമായി.
പരിക്കേറ്റവര്‍ താലൂക്ക് ആശുപത്രിയിലും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
മല്ലിയില്‍ സൈദ് മുഹമ്മദ് (67), സഹോദരന്‍ അസീസ് (60), സൈദിന്റെ ഭാര്യ ഫാത്തിമ(61) , മക്കളായ ജബ്ബാര്‍ ( 42), ആരിഫ് (32), ഹനീഫ(36), അസീസിന്റെ മക്കളായ നിസാം(24), സിദ്ദിഖ്(32) റഫീക്ക്(30), ഇവരുടെ സുഹൃത്ത് സമദ് (34)എന്നിവര്‍ക്കാണ് പരിക്കേറ്റത്.