കല്ലടിക്കോട്: കരിമ്പയിൽ വീട്ടിനുള്ളിൽ ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. സജിതയുടെ ഭർത്താവ് നിഖിലിനെ കല്ലടിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കരിമ്പ വെട്ടം സ്വദേശിനി സജിതയെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു സജിതയുടെ മൃതദേഹം. മദ്യപിച്ചെത്തി പതിവായി വഴക്ക് കൂടുന്ന ശീലക്കാരനാണ് ഭര്‍ത്താവ് നിഖിലെന്നാണ് നാട്ടുകാരുടെയും സജിതയുടെ ബന്ധുക്കളുടെയും മൊഴി.
ഈ കുട്ടിയെ നിരന്തരം ഉപദ്രവിക്കുന്ന സ്ഥിതിയായിരുന്നു. ഒരു സമാധാനവും കൊടുക്കാത്ത അവസ്ഥയാണ്. അവന്‍ തന്നെയാവും ഇത് ചെയ്തിട്ടുണ്ടാവുകയെന്ന് നാട്ടുകാരനായ പി.സമദ് പറഞ്ഞു. സജിതയെ ഉപദ്രവിച്ച ശേഷം നിഖില്‍ രണ്ട് കുട്ടികളെയും കൊണ്ട് രാത്രിയില്‍ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്.
കല്ലടിക്കോട് പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് സേലത്ത് വച്ച് തമിഴ്നാട് പൊലീസാണ് നിഖിലിനെ പിടികൂടിയത്. ഭാര്യയെ മര്‍ദിച്ചിരുന്നതായി നിഖില്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
വാർത്ത കടപ്പാട്