പട്ടാമ്പി: ചൊവ്വാഴ്ചയുണ്ടായ അതിതീവ്ര മഴയ്ക്കു പിന്നാലെ വെള്ളത്തില്‍ മുങ്ങിയ പട്ടാമ്പി പാലത്തിലെ വെള്ളമിറങ്ങിയെങ്കിലും ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കില്ല. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് പാലത്തിന് മുകളില്‍നിന്നും വെള്ളമിറങ്ങിയത്. നിലവില്‍ ഇരുവശത്തെയും കൈവരികള്‍ ഒലിച്ചു പോയിട്ടുണ്ട്. റോഡിലെ ടാറും ഇളകി മാറിയിട്ടുണ്ട്. ജലനിരപ്പ് താഴ്ന്നാല്‍ മാത്രമേ കൂടുതല്‍ തകരാറുകള്‍ മനസിലാകൂ. പൊതുമരാമത്ത് വകുപ്പധികൃതർ ബലക്ഷയ പരിശോധന നടത്തി മാത്രമേ പാലം തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഹമ്മദ് മുഹ്സിൻ എം.എല്‍. എ. പറഞ്ഞു.
ബലക്ഷയം ഇല്ലെന്ന് കണ്ടെത്തിയാലും കൈവരികള്‍ സ്ഥാപിക്കാനും ദിവസങ്ങളെടുക്കും. പാലം തുറക്കുന്നത് വരെ ഗതാഗതം വഴിതിരിച്ചുവിടേണ്ടിവരും. പാലക്കാട് -തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പട്ടാമ്പി പാലം