പാലക്കാട് : ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് കഞ്ചിക്കോട് കൊട്ടില്‍പ്പാറ സ്വദേശിനിക്കാണ് വെട്ടേറ്റത്. പ്രദേശവാസിയായ സൈമണ്‍ എന്നയാളാണ് യുവതിയെ ആക്രമിച്ചത്. ഇയാള്‍ ഒളിവിലാണ്.
ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അമ്മയ്ക്കൊപ്പം തോട്ടത്തില്‍ പുല്ലരിയാൻ വന്നതായിരുന്നു യുവതി. അല്പസമയത്തിന് ശേഷം അമ്മ ചായയെടുക്കാനായി വീട്ടിലേക്ക് മടങ്ങി. ഈ സമയത്താണ് കുറ്റിക്കാടിന് സമീപം ഒളിച്ചിരുന്ന സൈമണ്‍ യുവതിയെ ആക്രമിച്ചത്.
യുവാവ് കടന്നുപിടിക്കാനും ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചപ്പോള്‍ യുവതി ചെറുത്തുനിന്നു. ഇതിനിടെയാണ് യുവതിയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങി പ്രതി ആക്രമിച്ചത്. യുവതിയുടെ മുഖത്താണ് വെട്ടേറ്റത്. ബഹളംകേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ യുവതിയെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സനല്‍കി. യുവതി അപകടനില തരണംചെയ്തതായാണ് വിവരം. വിദഗ്ധചികിത്സയ്ക്കായി യുവതിയെ പിന്നീട് തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
________________________________________________
പോക്സോക്കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ
നെന്മാറ : പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. കാവശ്ശേരി പത്തനാപുരം ഫാത്തിമ മൻസിലിൽ സലീം (58) നെയാണ് നെന്മാറ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ബസിൽ യാത്രചെയ്യുന്നതിനിടെ ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.